ആഡിസ് അബാബ(ഇത്യോപ്യ): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസിനെ ബാധിച്ചു. അഡിസ് അബാബയിൽ നിന്ന് 500 മൈൽ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘങ്ങൾ ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. 6E1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയർ, 5.10നുള്ള ഇൻഡിഗോയുടെ ദുബൈ സർവിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറിൽ നിരവധി ഉംറ തീർഥാടകരുണ്ടായിരുന്നു. ഇൻഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ആകാശ് എയർ യാത്രക്കാരുടെ കാര്യത്തിൽ തീരുമാനമായില്ല.









