ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ ഒ.ടി.ടിയിലേക്ക്. ഒക്ടോബർ 10നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസക്ക് ലഭിച്ചിരുന്നു. ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതൽ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു. മനോരമ മാക്സിലൂടെയാണ് ഫെമിനിച്ചി ഫാത്തിമ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ഐ.എഫ്.എഫ്.കെ ഫിപ്രസി – മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് -ഐ.എഫ്.എഫ്.കെ, എഫ്.എഫ്.എസ്.ഐ കെ ആർ മോഹനൻ അവാർഡ്, ബി.ഐ.എഫ്.എഫ്-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തെരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, അവാർഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തെരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരുന്നു.







