കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ബംഗാളിൽ തനിക്കും തന്റെ ആളുകൾക്കുമെതിരെ നീക്കങ്ങൾ ഉണ്ടായാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി രാജ്യം മുഴുവൻ ഇളക്കിമറിക്കുമെന്ന് മമത മുന്നറിയിപ്പ് നൽകി. SIR പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ടാണ് മമതയുടെ രൂക്ഷമായ പ്രതികരണം.
ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു മമതയുടെ പരാമർശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് (EC) മേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണെന്നും, വരാനിരിക്കുന്ന പട്ടിക പുതുക്കലിൽ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
“ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ, എന്റെ ജനങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാൻ കണക്കാക്കും. അങ്ങനെ സംഭവിച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കും,” മമത പറഞ്ഞു.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ ബിജെപി കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മമത ആരോപിച്ചു. “ഇത് അവസാനമായി ചെയ്തത് 2002-ലാണ്, ഒരു SIR നടത്താൻ 3 വർഷമെടുക്കും. ഞങ്ങൾ ഒരിക്കലും SIR നെ എതിർത്തിട്ടില്ല, പക്ഷേ യഥാർത്ഥ വോട്ടർമാരെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞു,” അവർ വ്യക്തമാക്കി.
ബിജെപി അവരുടെ പാർട്ടി ഓഫീസിൽ വെച്ചാണ് പട്ടിക ശരിയാക്കാൻ ശ്രമിക്കുന്നത്, അതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുമെന്നും മമത കുറ്റപ്പെടുത്തി. “തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി ജോലി ചെയ്യണം, ബിജെപി കമ്മീഷനാകരുത്,” മമത കൂട്ടിച്ചേർത്തു.
മതുവ സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മമത, ഭയപ്പെടേണ്ടതില്ല എന്നും, ഒരു പേരുപോലും ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും ജനങ്ങൾക്ക് ഉറപ്പുനൽകി. പശ്ചിമ ബംഗാളിൽ നിലവിൽ വോട്ടർ പട്ടിക പുതുക്കൽ പുരോഗമിക്കുകയാണ്. ഡിസംബർ 4-നകം ഓരോ വോട്ടറും എണ്ണൽ ഫോം അതത് ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) സമർപ്പിക്കണം.









