ദുബൈ: 2026ൽ ഹജ്ജ് നിർവഹിക്കുന്നതിനായി 6,228 പൗരന്മാർക്ക് അനുമതി നൽകി യുഎഇ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്ത്. ഹജ്ജ് സീസണിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്, ഇതിനായി, തിരഞ്ഞെടുക്കപ്പെട്ടവരെ ടെക്സ്റ്റ് മെസ്സേജ് വഴിയും മറ്റ് ആശയവിനിമയ മാർഗ്ഗങ്ങൾ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്.
72,000-ത്തിലധികം പേരാണ് ഇത്തവണ ഹജ്ജിനായി ഔദ്യോഗിക ചാനലുകൾ വഴി അപേക്ഷ നൽകിയതെന്ന് അതോറിറ്റി അറിയിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ച് ഓട്ടോമേറ്റഡ് സോർട്ടിംഗ് പ്രോഗ്രാം വഴിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ
സമത്വവും തുല്യ അവസരങ്ങളും ഉറപ്പാക്കിയാണ് ഇലക്ട്രോണിക് സോർട്ടിംഗ് നടത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു. താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് മുൻഗണന നൽകിയത്.
- മുതിർന്ന പൗരന്മാർക്ക്.
- പ്രത്യേക പരിഗണന ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് (ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ സാധിക്കുമോ എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വഴി ഉറപ്പുവരുത്തി).
- അനുമതി ലഭിക്കാത്ത ഏറ്റവും കൂടുതൽ തവണ രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക്.
- മുമ്പ് ഒരിക്കലും ഹജ്ജ് ചെയ്യാത്ത പൗരന്മാർക്ക്.
- ഇതുകൂടാതെ, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്ന മറ്റ് സംഘടനാപരമായ മാനദണ്ഡങ്ങളും പരിഗണിച്ചു.
അടുത്ത സീസണിലേക്കുള്ള അപേക്ഷകൾ
ഈ സീസണിൽ ഹജ്ജ് അനുമതി ലഭിക്കാത്ത അപേക്ഷകരുടെ അപേക്ഷകൾ, വീണ്ടും അപേക്ഷ സമർപ്പിക്കുകയോ മറ്റ് നടപടികൾ എടുക്കുകയോ ചെയ്യാതെ തന്നെ 2027 ലെ ഹജ്ജ് സീസണിലെ സോർട്ടിംഗിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംശയങ്ങളുള്ളവർക്ക് 8008222 എന്ന നമ്പറിൽ വിളിച്ച് കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.











