വിമാനത്താവളങ്ങൾക്ക് മുകളിൽ ഡ്രോണുകൾ മ്യൂണിച്ച് എയർപോർട്ട് 7 മണിക്കൂർ അടച്ചു. 17 വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു.
മ്യൂണിച്ച്: അപ്രതീക്ഷിതമായി ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നതിൽ ആശങ്കയായി യൂറോപ്പ്. കഴിഞ്ഞ ദിവസം ഡ്രോണിന്റെ സാന്നിധ്യത്തെ തുടർന്ന് യൂറോപ്യൻ വ്യോമയാന കേന്ദ്രമായ ജർമ്മനിയിലെ മ്യൂണിച്ച് വിമാനത്താവളം അടച്ചിട്ടു. തുടർച്ചയായി ഡ്രോൺ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളം ഏഴ് മണിക്കൂറോളം അടച്ചിടേണ്ടി വന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷം 17 വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു. കൂടാതെ, ജർമ്മൻ നഗരങ്ങളായ സ്റ്റട്ട്ഗാർട്ട്, ന്യൂറംബർഗ്, ഫ്രാങ്ക്ഫർട്ട്, അയൽരാജ്യമായ ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലേക്ക് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി പ്രസ്താവനയിൽ പറയുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ പ്രകാരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പ്രാദേശിക സമയം രാത്രി 11 മണിയോടെ നിരവധി വിമാനങ്ങൾ വിമാനത്താവളം ചുറ്റി സഞ്ചരിക്കുന്നതായി കാണിച്ചു.
പ്രാദേശിക സമയം പുലർച്ചെ 5 മണിക്കാണ് വിമാനത്താവളം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ എല്ലാം പുനരാരംഭിച്ചു. ചില വിമാനങ്ങൾ റദ്ദാക്കിയെങ്കിലും വിമാനത്താവളം വീണ്ടും തുറന്നുവെന്നും അധികൃതർ പറഞ്ഞു. അടച്ചുപൂട്ടൽ കാരണം ലുഫ്താൻസയുടെ 19 വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അറിയിച്ചു. യാത്രക്കാർക്ക് മതിയായ സൗകര്യം ഒരുക്കിയെന്നും അധികൃതർ പറഞ്ഞു.












